ദോഹ: അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമായിരുന്നു ആക്രമണം. തുടർന്ന് രണ്ടിടത്ത് വൻ തീപിടിത്തമുണ്ടാവുകയായിരുന്നു. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാൻ ആക്രമണം വ്യാപിപ്പിക്കുന്നത്. അതിനിടെ മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇറാന്റെ ആക്രമണം. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇതിൽ അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് വിവരം. യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി.
യു.എസ് – ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ്(ഐ.ആർ.ജി.സി) പ്രഖ്യാപിച്ചു.
