കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫിൻറെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനടക്കം ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചായിരുന്നു പത്രിക പ്രകാശനം 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ:- ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കേരളത്തിൽ പഠിക്കുന്നവർക്ക് ജോലി ഉറപ്പ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, 60,000 വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലസ്മെൻറ്, കിടപ്പു രോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്നും മുക്തരാക്കും, 50 ശതമാനം സ്ത്രീകൾക്ക് ജോലി, വ്യവസായ മേഖലയിൽ 2 ലക്ഷം കോടി നിക്ഷേപം, നെല്ലിൻറെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിൻറെ താങ്ങുവില 300 രൂപയായി വർധിപ്പിക്കും, ലൈഫ് മിഷൻ 2.0 യിലൂടെ അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകും, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രൊ റെയിൽ, അങ്കണവാടികൾ സ്മാർട്ടാക്കുകയും സ്‌കൂൾ വിദ്യാഭ്യാസത്തിൽ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും.
