കൊച്ചി: എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മേയ് ഒന്നു മുതൽ മാറുന്നു. ഇറാൻ-യുഎസ് സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതാണ് ഇന്ത്യയിലെയും എൽപിജി വിതരണത്തിൻറെ താളംതെറ്റിക്കുന്നത്. പ്രതിസന്ധി ലഘൂകരിക്കുന്നതിൻറെ ഭാഗമാണ് മേയ് മുതലുള്ള മാറ്റങ്ങൾ. പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര മേഖലകളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമാക്കിയതാണ് പ്രധാനമാറ്റം. അതായത്, ഒരു തവണ ബുക്ക് ചെയ്തശേഷം അടുത്ത ബുക്കിങ്ങിന് 25 ദിവസം കാത്തിരിക്കണം. ഗ്രാമങ്ങളിൽ ഇത് 45 ദിവസം വരെയാണ്. ബുക്ക് ചെയ്തയാൾക്ക് തന്നെയാണോ സിലിണ്ടർ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നിലവിൽ ഒറ്റത്തവണ പാസ്വേർഡ് (ഒടിപി) സംവിധാനമുണ്ട്. ഏതാണ്ട് 98% ബുക്കിങ്ങുകളും ഓൺലൈൻ വഴിയാണുതാനും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് ഡെലിവറി ഏജൻറിന് കൈമാറിയാലേ സിലിണ്ടർ ലഭിക്കൂ.
