ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ ഗാന്ധി. നെഹ്റു കുടുംബത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടുമാവും അഭിപ്രായം തേടുക. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കെ.സി വേണുഗോപാൽ രാഹുലുമായി അടുത്തു നിൽക്കുന്നതിനാലാണ് ഖർഗെ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് എത്തിയത്. ഫലം പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത്. കേരളവും അസമും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ അധികാരത്തിലും കയറി. അസമിൽ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
അപ്പോഴും കേരളത്തിൽ മുഖ്യമന്ത്രിക്കായി പിടിവലി തുടരുകയാണ്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്. പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലും കുറിക്കുന്നുണ്ട്. ഈ 5 വർഷവും പിണറായി തന്നെ തുടരുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
