തിരുവനന്തപുരം: വി.ഡി സതീശൻറെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെയുണ്ടായിരിക്കുമെന്ന ചർച്ചകൾ സജീവമാകുന്നു. പുതുമുഖങ്ങളെ ഇത്തവണ മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ്, കെ മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, റ്റി സിദ്ധിഖ്, ഷാനിമോൾ, ഉസ്മാൻ, വി.റ്റി ബൽറാം എന്നിവരുടെ പേരുകളാണഅ പരിഗണിക്കുന്നത്. അതേ സമയം ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടായിരിക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. മന്ത്രിസഭയിൽ ഇല്ലെങ്കിൽ തന്നെയും തൻറെ അനുയായികൾക്ക് മന്ത്രിസഭയിൽ സ്ഥാനം ഉറപ്പാക്കാൻ ചെന്നിത്തല ശ്രമിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും മന്ത്രിസഭയിൽ സ്വാധീനം ശക്തമാക്കുന്നതിനായി കെ.സി. വേണുഗോപാലും ശ്രമിച്ചേക്കും. അതേ സമയം അഞ്ച് മന്ത്രിമാർ എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മുസ്ലീം ലീഗ്. രണ്ടു മന്ത്രിമാർ വേണമെന്ന് കേരള കോൺഗ്രസ് ജെയും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാനാണ് യുഡിഎഫിൻറെ ശ്രമം. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ എന്നിവരെ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്.
