തിരുവനന്തപുരം: മുൻ മന്ത്രി ജി കാർത്തികേയൻറെ വീട് സന്ദർശിക്കുന്നതിനിടെ വിതുമ്പി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ശാസ്മംഗലത്തെ വീട്ടിലെത്തി കാർത്തികേയൻറെ ഭാര്യ സുലേഖ, മകൻ കെ.എസ്. ശബരീനാഥൻ എന്നിവരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനിടെയാണ് വിഡി വികാരനിർഭരനായത്. വി.ഡി. സതീശൻറെ രാഷ്‌ട്രീയ ഗുരുവാണ് ജി. കാർത്തികേയൻ. സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണെന്നും. അദ്ദേഹത്തിൻറെ വിരൽ തുമ്പിൽ തൂങ്ങിയാണ് മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് വരുന്നതെന്നും സതീശൻ പറഞ്ഞു. ചീഫ് മിനിസ്റ്റർ കരയരുതെന്ന് ആശ്വസിപ്പിച്ചു കൊണ്ടാണ് കാർത്തികേയൻറെ ഭാര്യ സുലേഖ സതീശനെ വീട്ടിലേക്ക് സ്വീകരിച്ചത്. നടൻ ജഗദീഷ്, നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. സതീശനിൽ അസാമാന്മായ നേതൃപാടവം ജി.കെ മുൻപേ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും ആ വ്യക്തി ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും കാർത്തികേയൻറെ ഭാര്യ സുലേഖ പറഞ്ഞു. കുടുംബാഗങ്ങൾക്കൊപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
