തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ല. എന്നിട്ടും ഡിജിപി പ്രവേശിച്ചു. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തി. സഭാതലത്തിൽ പ്രവേശിച്ച ശേഷം മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചു. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവിന് മറുപടിയിൽ നൽകി.
