തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകിയിരിക്കുന്നത്. 2020ൽ ലഹരിക്കേസിൽ അകപ്പെട്ടതിനു പിന്നാലെയാണ് ബിനീഷിന് പാർട്ടി അംഗത്വം നഷ്ടപ്പെട്ടത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാടുകളിലാണ് ബിനീഷ് ഇഡിയുടെ അറസ്റ്റിലായത്. 2023ൽ ബിനീഷ് കേസിൽ കുറ്റവിമുക്തനായി. അതിന് ശേഷം പലതവണ ബിനീഷ് അംഗത്വം പുതുക്കാനായി അപേക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി തയാറായിരുന്നില്ല. ജില്ലാ നേതൃത്വം അംഗത്വത്തിനായി ശുപാർശ ചെയ്തിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു പതിവ്. പിണറായി വിജയൻറെ നിർദേശപ്രകാരമാണ് ഒടുവിൽ അംഗത്വം പുതുക്കി നൽകിയിരിക്കുന്നതെന്നാണ് സൂചന. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശാഖയിലാണ് ബിനീഷിന് അംഗത്വം. കഴിഞ്ഞ ദിവസം പിണറായി വിജയൻറെ മകൾ വീണ വിജയൻ പ്രതിയായ സിഎംആർഎൽ എക്സാലോജിക് ഇടപാടു കേസിൽ ഇഡി പരിശോധന നടത്തിയപ്പോൾ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവരിൽ ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു.
