കൊച്ചി: സംസ്ഥാന സർക്കാരിൻറെ പ്രിയദർശിനി സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധമാണെന്നു തെളിയിക്കാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നിർത്തലാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി തിങ്കളാഴ്ച വിധി പറയാനായി മാറ്റുകയായിരുന്നു. പാവപ്പെട്ടവർക്കല്ലേ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പിന്നെ എങ്ങനെയാണ് പദ്ധതി നിർത്തിവയ്ക്കാൻ പറയുന്നതെന്നെന്ന് കോടതി കഴിഞ്ഞ ദിവസം ഹർജിക്കാരനോട് ചോദിച്ചിരുന്നു. പ്രിയദർശിനി രഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നായിരുന്നു ഹർജിക്കാരൻറെ വാദം. എന്നാൽ വാഗ്ദാനം നൽകിയവർ വാക്കുപാലിച്ചത് കണ്ടുകൂടെ എന്നും കോടതി ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാരുകൾ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.
