തൊടുപുഴ: വ്യാപാരികൾക്കും സ്കൂൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഗുണകരമാകുന്ന രീതിയിൽ സ്കൂൾ പരീക്ഷകൾ പുനക്രമീകരിക്കണം എന്നാവശ്യപ്പെട്ടു കെ റ്റി ജി എ തൊടുപുഴ മേഖല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് അനസ് പി അസീസ് ഗവൺമെന്റ് ചിഫ് വിപ്പ് അപു ജോൺ ജോസഫിനു നിവേദനം നൽകി.
വരും ദിവസങ്ങളിൽ മുഖ്യ മന്ത്രി വി ഡി സതീശൻ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ശംസുദ്ധീൻ, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി എന്നിവരെ കണ്ടു നിവേദനം കൈമാറാനും തീരുമാനിച്ചു.
വസ്ത്ര വ്യാപാരികളുടെ പ്രധാന സീസണുകളാണ് ക്രിസ്തുമസും, ഓണവും, റംസാനും.ഇതിൽ പത്തു ദിവസം വീതം സ്കൂൾ അവധിയുള്ള സീസണുകളാണ് ഓണവും ക്രിസ്തുമസും. ആഘോഷദിനങ്ങളുടെ രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രമാണ് പരീക്ഷകൾ തീരുന്നത്. ഇത് മൂലം പരീക്ഷ കഴിഞ്ഞു പർച്ചെയ്‌സിനിറങ്ങാനുള്ള സമയം കുട്ടികൾക്കും, മാതാപിതാക്കൾക്കും കിട്ടുന്നില്ല. ആഘോഷ ദിനത്തിന് തൊട്ടു മുൻപുള്ള ദിനം വരെ ഇവർ പഠനത്തിൽ മുഴുകേണ്ട സാഹചര്യമാണ്.ഇത് ആ അവധി ദിനങ്ങളിൽ വസ്ത്ര വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. അവധി കഴിഞ്ഞു കുട്ടികളുമായി പർച്ചെയ്‌സിന് ഇറങ്ങാൻ ഉള്ള സമയം ഇല്ലാത്തതിനാൽ ഓൺലൈൻ പർച്ചെയ്‌സിലേക്ക് തിരിയാനും മാതാ പിതാക്കൾ നിർബന്ധിതരാകുകയാണ്.ഈ പ്രവണതയ്ക്ക് മാറ്റം വരണമെങ്കിൽ പരീക്ഷകൾ ആഘോഷദിനത്തിന് ഒരാഴ്ച മുൻപെങ്കിലും തീരുന്ന വിധത്തിൽ അവധികൾ പുനക്രമീക്കണം എന്നു കെ റ്റി ജി എ ആവശ്യപ്പെട്ടു. ഡിസംബർ 25 ക്രിസ്തുമസിന് 22 നു പരീക്ഷകൾ തീർക്കാതെ 17 നു എങ്കിലും പരീക്ഷകൾ തീർത്ത് കുട്ടികളെയും മാതാപിതാക്കളെയും അവധി ആഘോഷത്തിനുള്ള സാഹചര്യം ഒരുക്കണം. അവധി ദിനങ്ങൾ കഴിഞ്ഞാണ് പരീക്ഷകൾ തീരുമാനിക്കുന്നതെങ്കിൽ സ്കൂൾ തുറന്നു പത്തു ദിവസം കഴിഞ്ഞെങ്കിലും വെക്കണം.
അല്ലെങ്കിൽ കുട്ടികൾക്ക് അവധിക്കാലം പഠനത്തിന് വിനിയോഗിക്കേണ്ടി വരും.സംസ്ഥാനത്തെ വ്യാപാരമേഖലയെ മൊത്തമായി ഉണർത്താൻ ഉതകുന്ന ഈ തീരുമാനം ഈ വർഷം തന്നെ കൈകൊണ്ടു പിടിച്ചു നില്പിനായി ജീവന്മരണ പോരാട്ടം നടത്തുന്ന വ്യാപാരികളെ സംരക്ഷിക്കണം എന്നു കെ റ്റി ജി എ ആവശ്യപ്പെട്ടു.ഈ ആവശ്യം നിർദിഷ്ട മന്ത്രിമാരെ കണ്ടു ബോധിപ്പിക്കുന്നതിനും, വ്യാപാരികൾക്കനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിനും എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്ന് അപു ജോൺ ജോസഫ് അറിയിച്ചു.
മേഖല പ്രസിഡന്റ് അനസ് പി അസീസ്, ജനറൽ സെക്രെട്ടറി നസീർ ബി എം, ട്രഷറർ സജി സിറിയക്, ജോയിൻഡ് സെക്രട്ടറി അഫ്സൽ പി എ, മുൻ പ്രസിഡന്റ് ശ്രീ അബ്ദുൾ ശരീഫ് സി കെ എന്നിവർ പങ്കെടുത്തു.
