ടെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് യുഎസും ഇസ്രയേലും. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കുന്നത്. ബുധനാഴ്ച അർദ്ധ രാത്രി ടെഹ്റാൻ്റെ കിഴക്കൻ ഭാഗത്ത് വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാന് പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ തുടങ്ങിയ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു. ഇറാന് എതിരായ യുദ്ധത്തിന് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പച്ചക്കൊടി. യുദ്ധം തടയാനുള്ള നീക്കം യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടിനിട്ട് തള്ളി. യുദ്ധാധികാര പ്രമേയം എന്നറിയപ്പെടുന്ന നിയമ നിർമാണം 47 നെതിരെ 53 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തുടർ ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് കോൺഗ്രസിൻ്റെ അനുമതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാൻ നിയമനിർമാതാക്കൾക്ക് അവസരം നൽകുന്നതായിരുന്നു പ്രമേയം.
