അച്ചാമ്മ തോമസ് എഴുതുന്നു
ഓശാന ഞായറിന്റെ ജയ് വിളികൾ അന്തരീക്ഷത്തിൽ നിന്ന് മായും മുൻപേ ഒലീവില കമ്പുകൾ വാടും മുൻമ്പേ യേശുവിനെ ജനം കുരിശിലേറ്റാൻ തയ്യാറാകുന്നു.
നാം മനുഷ്യ സമൂഹം ഓർത്തിരിക്കേണ്ട അനുഭവ സമ്പത്താണിത്. ഒരു കുന്നിന് ഒരു കുഴിയുണ്ട്. മലയ്ക്കൊരു താഴ് വരയുണ്ട്. നമ്മളെ ജയ് വിളിക്കുന്നവർ എപ്പോഴാണ് നമുക്ക് എതിരെ തിരിയുന്നതെന്ന് അറിഞ്ഞൂകൂടാ.
ഈ അറിഞ്ഞു കൂടായ്കയുടെ ഉത്തരം തേടിയൊരു യാത്രയിലായിരുന്നു മാർച്ച് 23 ആം തീയതി തിങ്കളാഴ്ച്ച വിജ്ഞാനമാതാ ഇടവക പള്ളിയിൽ നിന്നും പതിനാല് പള്ളികളിലേക്ക് കുരിശിന്റെ വഴിപാടി പ്രാർത്ഥിച്ച് വികാരിയാച്ചന്റെയും പിതൃവേദിയുടെയും നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനം. 8.30ന് ബസ്സിൽ കയറിയ ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ… ഞങ്ങളുടെ കുടുംബങ്ങൾക്കുള്ള ദൈവാനുഗ്രഹം…, ലോകസമാധാനം.., അതെ; ആരുംമാരും തമ്മിൽ തമ്മിൽ സംസാരിച്ചില്ല. യേശുവിന്റെ പീഡാനുഭവ യാത്ര സ്വയം തോളിലേറ്റി പ്രാർത്ഥനാനിരതരായി പതിനാലു പള്ളികളിൽ മുട്ടുകുത്തി പ്രാർഥിച്ചു. യേശുവിന്റെ വീഴ്ചകളിൽ ഞങ്ങൾ ഞങ്ങളുടെ പാപങ്ങളുടെ വീഴ്ചകളുടെ ഞെട്ടലിലായിരുന്നു. അമ്മയെ കണ്ടുമുട്ടിയ രംഗത്ത് അമ്മയുടെ വേദന മകന്റെ വേദനയെ ഇരട്ടിയാക്കിയെന്ന് പ്രാർത്ഥിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വേദനയിൽ ഞങ്ങൾക്കുണ്ടാകുന്ന പാരവശ്യത്തിലായിരുന്നു. കുരിശിൽ നിന്ന് ഇറക്കിയ യേശുവിന്റെ ശരീരം അമ്മയുടെ മടിയിൽ കിടത്തിയ രംഗം ഈ സമൂഹത്തിലുണ്ടാകുന്ന ഓരോ നിഷ്ടൂര കൊലപാതകത്തിന്റെ തീർത്താൽ തീരാത്ത വ്യാകുലങ്ങൾ ഞങ്ങൾ അനുഭവിച്ചു.

കുരിശ് ചുമന്ന് കൊണ്ട് പോകുന്ന യേശുവിനെ നോക്കി കരയുന്ന ജറുസലേം സ്ത്രീകളെ കണ്ടപ്പോൾ യേശുവിന് അവരുടെ സഹതാപ പ്രകടനം ഒരാശ്വാസമായി. ശരിയല്ലേ, വേദനിക്കുന്നവരോട് കൂടി വേദനിക്കുവാനും അവരുടെ വേദനകൾ കേൾക്കുവാനും കണ്ണീരൊപ്പാനും നമുക്ക് കഴിയണം.

“ഇതാ നിന്റെ അമ്മ” ഇതാ നിന്റെ മകൻ ഒറ്റക്കായി പോകുന്നവരുടെ അമ്മയും മകനും സഹോദരനും സഹോദരിയുമായി തീരുന്നിടത്താണ് കുരിശിന്റെ വഴി അവസാനിക്കുക.

മൂന്ന് നാൾ മത്സ്യത്തിനുളിൽ കഴിഞ്ഞ യൗനാൻ പ്രവാചകനെ പോലെ ക്ലേശങ്ങളെ പിന്നിട്ട് മൂന്നാം ദിനം ഒരുയിർപ്പുണ്ട്. ആ ഉയർപ്പാണ് ക്രിസ്ത്യാനിക്ക് ലക്ഷ്യം. നമുക്കൊരു ഉയർപ്പൊണ്ട്. ഈ ലോകത്ത് അക്കരയ്ക്കുള്ള പ്രയാണത്തിന്റെ ലക്ഷ്യത്തിലാണ് നാം. കുരിശിന്റെ വഴി കഴിഞ്ഞ് ഉയർപ്പൊണ്ട്. അന്ന് നമുക്ക് ഒത്തുചേരാം.
