ഗുവാഹത്തി: ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയ്ക്ക് വേണ്ടി പാർലമെൻററി കാര്യമന്ത്രി അതുൽ ബോറയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ പട്ടികവർഗക്കാർക്ക് നിയമം ബാധകമായിരിക്കില്ല. ഏകപക്ഷീയമായ നീക്കത്തിനെതിരേ കോൺഗ്രസ്, റൈജോർ ദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധം ഉന്നയിച്ചു. ഏകീകൃത സിവിൽ കോഡിൽ ബഹുഭാര്യത്വം നിരോധിക്കാനും ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കാനുമടക്കമുള്ള നിർദേശങ്ങളുണ്ട്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസുമായി നിജപ്പെടുത്താനും ബില്ലിൽ നിർദേശിക്കുന്നു. വിവാഹം വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ് ഇൻ ബന്ധങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഏകീകരിക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്ലെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പട്ടികവർഗം (മലയോര), പട്ടികവർഗം (സമതല) വിഭാഗങ്ങൾ യുസിസിയുടെ പരിധിയിൽ വരില്ല. പരമ്പരാഗത മതാചാരങ്ങളും അനുഷ്ഠാനങ്ങളും ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
