പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്‌പെൻഷൻ. പീഡന വിവരം മറച്ചു വച്ചുവെന്നും പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും കാട്ടിയാണ് നടപടി. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്‌കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവർഷം മുൻപാണ് പ്രതി സ്‌കൂളിലെത്തിയത്.
അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിൻറെ കണ്ടെത്തൽ. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം സംഭവം മറച്ചുവച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്.
അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടർന്ന് 19 ന് അധ്യാപകനെതിരേ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.
