പുത്തൂർ: ബാധയൊഴിപ്പിക്കലിൻറെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജ്യോത്സ്യൻറെ പേരിൽ പുത്തൂർ പൊലീസ് കേസെടുത്തു. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ് മുരാരി തന്ത്രിയെന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ് പോക്സോ ചുമത്തി കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ജ്യോതിഷവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും അമ്മയും നേരത്തെ രാജൻബാബുവിൻറെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചു നൽകാമെന്ന് രാജൻബാബു ഇവരേ വിശ്വസിപ്പിച്ചു.
ഇതേതുടർന്ന് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്. രാവിലെ 11 മണിക്ക് എത്തിയ ഇവർക്ക് 3 മണിയോടെയാണ് രാജൻബാബുവിനെ കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്ക് വരാതിരുന്നതിനാൽ അമ്മ അകത്ത് ചെന്നു നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയാണ് ഉണ്ടായത്.
സംഭവം പുറത്ത് അറിഞ്ഞതോടെ ആളുകൾ പ്രതിഷേധവുമായി വീടിന് മുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ രാജൻബാബു സ്ഥലം വിട്ടെന്നും ഉടൻ ഇയാൾ പിടിയിലാകുമെന്നും പുത്തൂർ എസ്എച്ച്ഒ സി.ബാബുകുറുപ്പ് പറഞ്ഞു.
