ദുബായ്: ഇസ്രയേൽ, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായതായാണ് വിവരം. ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്നാണ് ഇറാൻറെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പ്രസിഡൻഷ്യൽ കെട്ടിടം ഇസ്രയേൽ തകർത്തു. ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് ഇറാൻ ഭക്ഷ്യോത്പന്ന കയറ്റുമതി നിർത്തി. എന്നാൽ, ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിലെ റമത് ഗനിൽ നാശനഷ്ടമുണ്ടായി. അതേസമയം ദുബായിൽ വീണ്ടും ഇറാൻറെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഫുജൈറെയിലെ റിഫൈനറിയിൽ തീപിടുത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഗൾഫ് ഭരണാധികാരികാരികൾ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗൾഫ് മേഖല അൽപം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
