എറണാകുളം: അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിലായി. ഇടുക്കി വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്നാണ് വാഗമൺ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇരുപത്തിയേഴുകാരനായ സിറിയക്.

കോട്ടയം അതിരമ്പുഴ സ്വദേശിയായ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടം നടന്ന് ഏഴാം ദിവസം പ്രതി പിടിയിലാകുന്നത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിന് കൈമാറും. കഴിഞ്ഞ ഫെബ്രുവരി 28 ന് അങ്കമാലി ടെൽക്ക് ജംക്‌ഷന് സമീപം വെച്ചാണ് സിറിയക് ഓടിച്ച കാർ ഇടിച്ച് വൈപ്പിൻ സ്വദേശിനി ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്.
അപകടത്തിന് ശേഷം ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‍ലിയ ഈ മാസം മൂന്നിനാണ് അന്തരിച്ചത്. മരണാനന്തരം ജസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
