VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വ്യവസായിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ മൂന്ന് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

നാഗ്പുർ: കാർ മോഷ്ടിക്കാൻ യുവ വ്യവസായിയെ കൊലപ്പെടുത്തിയ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. കെഡികെ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണു പിടിയിലായത്. സ്‌പെയർ പാർട്‌സ് ബിസിനസുകാരനായ സുജിത് ഉപാസ്‌റാവു ഭോജാപുരെയെയാണ്(44) കൊലപ്പെടുത്തിയത്.

മദ്യലഹരിയിൽ വഴിയിൽ കണ്ട സുജിത്തിനെ സഹായിക്കാനായി അടുത്തുകൂടിയ വിദ്യാർഥികൾ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. ആര്യൻ ഷെൻഡെ(22), റിഷഭ് കംബ്ലെ(20), അനുജ് രമേഷ്(19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പരീക്ഷയ്ക്കു ശേഷം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥികൾ വർധവൻ നഗറിലെ ഫ്ലൈഓവറിൽ ചുവന്ന ഓൾട്ടോ കാറിൽ ഇരിക്കുന്ന സുജിത്തിനെ കണ്ടെത്തി. താൻ മദ്യലഹരിയിലായതിനാൽ വണ്ടി ഓടിക്കാമോ എന്ന് ഇയാൾ വിദ്യാർഥികളോട് ചോദിച്ചു.

മണിക്കൂറുകളോളം ഇവർ സുജിത്തിൻറെ കാറിൽ കറങ്ങി. തുടർന്ന് ഇയാളുടെ ഫോണിലേക്ക് ഭാര്യയുടെ ഫോൺകോൾ എത്തി. മദ്യലഹരിയിലായ ഭർത്താവിനെ വീട്ടിൽ എത്തിക്കാമോ എന്ന് ഇവർ വിദ്യാർഥികളോട് ചോദിച്ചു. പൂട്ടിക്കിടക്കുന്ന ഒരു വീട്ടിൽ എത്തി ഭാര്യയെ വിളിച്ചപ്പോൾ ഇവർ വിദ്യാർഥികളോട് ദേഷ്യപ്പെടുകയും എന്തിനാണ് മദ്യലഹരിയിലായ ഇയാളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്ന് ചോദിക്കുകയും ചെയ്തു.

ഇതോടെയാണ് സുജിത്തിനെ കൊലപ്പെടുത്തി കാർ തട്ടിയെടുക്കാമെന്ന ചിന്ത ഇവർക്ക് വരുന്നത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു കല്ലുകൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തെളിവില്ലാതിരിക്കാൻ മൃതദേഹം കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു.

കാറും രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ കൈക്കലാക്കിയിരുന്നു. സുജിത്തിനെ കാണാനില്ലെന്ന അച്ഛൻ്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംശയ സാഹചര്യത്തിൽ കണ്ട കാർ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലാണ് കൊലപാതകം തെളിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *