കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥി അടക്കം മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ഹരിലാൽ (54), പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. കുശാൽ (15), നവനീത് (13), ജിബിമോൾ (15) എന്നിവരാണ് പരുക്കേറ്റ വിദ്യാർഥികൾ. മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി ഇറക്കം ഇറങ്ങിവരുമ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തിൽ പാഞ്ഞുകയറുകയായിരുന്നു. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ ദേഹത്തേക്ക് മറിഞ്ഞു.
ഇതോടെ ഇവർ മണ്ണിനടിയിൽ പെട്ടുപോവുകയായിരുന്നു. മണ്ണ് മാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര താലൂക്ക് ആശുപത്രി, ഗോകുലം മെഡിക്കൽ കോളെജ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ മറ്റുള്ളവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങിക്കിടന്നുണ്ടോ എന്നറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇടപെട്ട ആരോഗ്യമന്ത്രി കെ. മുരളീധരൻ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി.
