ബാംഗ്ലൂർ: മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലെ ധമനിക് ലേഔട്ടിലാണ് സംഭവം. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയമകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്തമകൾ ശ്വേത, കാമുകൻ കെന്നത്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയശേഷം ഇവർ ഒളിവിൽപോയി. കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ രക്ഷിതാക്കൾ എതിർത്തിരുന്നു.
ഇതേത്തുടർന്നുള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശ്വേതയ്ക്ക് 30 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് രക്ഷിതാക്കൾ നിരന്തരം ചോദിച്ചിരുന്നതും ഇവർക്കിടയിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച്ച ശ്വേതയും കെന്നത്തും വീട്ടിൽ എത്തിയപ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് ഇവർക്കിടയിൽ തർക്കമുണ്ടായപ്പോൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അച്ഛൻ സോമസുന്ദറും സഹോദരി സുപ്രിയയും വീട്ടിൽ എത്താൻ പ്രതികൾ കാത്തിരുന്നു. സഹോദരി വീട്ടിൽ എത്തിയ ഉടൻ ശ്വേത തടഞ്ഞുനിർത്തുകയും കെന്നത്ത് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സോമസുന്ദരെത്തെയും പ്രതികൾ സമാന ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സോമസുന്ദരം നിലവിളിച്ച് വീടിനു പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
